അബുദബി: യുഎഇയുടെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടി പ്രകാരം കുട്ടികൾക്ക് നിർബന്ധിത വാക്സിനുകൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ 20,000 ദിർഹം വരെ പിഴ ഈടാക്കാം. ഫെഡറൽ നാഷണൽ കൗൺസിൽ (FNC) അടുത്തിടെ അംഗീകരിച്ച കരട് നിയമത്തിലാണ് ഈ നിർദ്ദേശമുള്ളത്. പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള യുഎഇയുടെ നിയമസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പകർച്ചവ്യാധി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾക്ക് ചൊവ്വാഴ്ച രാത്രി അബുദാബിയിൽ നടന്ന സെഷനിൽ കൗൺസിൽ അംഗീകാരം നൽകി.
നിയമത്തിലെ പ്രധാന കാര്യങ്ങൾ:
പിഴ തുക: കുട്ടികൾക്ക് വാക്സിൻ നൽകാൻ വിസമ്മതിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന രക്ഷിതാക്കൾക്ക് 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ചുമത്താം.
സൗജന്യ വാക്സിനേഷൻ: നവജാതശിശുക്കൾക്കും നിശ്ചിത വിഭാഗങ്ങൾക്കും ദേശീയ പരിപാടിയുടെ ഭാഗമായുള്ള വാക്സിനുകൾ സൗജന്യമായി തന്നെ തുടർന്നും നൽകുമെന്ന് നിയമം വ്യക്തമാക്കുന്നു.
നിർബന്ധിത വാക്സിനേഷൻ: പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പ്രത്യേക സാഹചര്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കാൻ അധികാരികൾക്ക് അധികാരമുണ്ടാകും. ഇത്തരം തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമായി അറിയിക്കും.
ഇളവുകൾ: ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്ത വ്യക്തികളെ ഈ നിബന്ധനകളിൽ നിന്ന് ഒഴിവാക്കും.
എപ്പോഴാണ് വാക്സിനേഷൻ നൽകേണ്ടത്?
യുഎഇയിലെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടി പ്രകാരം, ജനനം മുതൽ ഗ്രേഡ് 11 വരെ കുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി നിർബന്ധിത വാക്സിനുകൾ നൽകേണ്ടതുണ്ട്. വിവിധ പകർച്ചവ്യാധികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് ഈ പ്രതിരോധ കുത്തിവെപ്പ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മാറ്റത്തിന്റെ ലക്ഷ്യം
കോവിഡ്-19 മഹാമാരിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടും ആഗോള ആരോഗ്യ രംഗത്തെ മാറ്റങ്ങൾ കണക്കിലെടുത്തുമാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് മന്ത്രി അഹമ്മദ് ബിൻ അലി അൽ സായെഗ് പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ശക്തമായ നിയമനിർമ്മാണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




Comments