ദുബായ്: ദുബൈയുടെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷണയോട്ടത്തിനായി പൊതുനിരത്തുകളിൽ ഇറങ്ങും. പരീക്ഷണയോട്ടം നടത്താൻ മൂന്ന് ടെക് കമ്പനികൾക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അനുമതി നൽകി. ചൈനീസ് കമ്പനികളായ ബെയ്ദുവിന്റെ ‘അപ്പോളോ ഗോ’, ‘വിറൈഡ്’, ‘പോണി.എഐ’ എന്നിവയാണ് ദുബായ് നഗരത്തിൻ്റെ റോഡുകളിൽ റോബോ-ടാക്സികളുടെ പരീക്ഷണയോട്ടം ആരംഭിക്കുന്ന ആദ്യ കമ്പനികൾ.
ഈ നീക്കം ദുബായിയുടെ പൊതുഗതാഗത സംവിധാനത്തിന് ഒരു പുതിയ മാനം നൽകുമെന്ന് ആർടിഎ വ്യക്തമാക്കി. ദുബായിലെ പ്രാദേശിക സാഹചര്യങ്ങളുമായി ഓട്ടോണമസ് വാഹനങ്ങൾ എത്രത്തോളം അനുയോജ്യമാണെന്ന് ഉറപ്പാക്കാനുള്ള പരീക്ഷണ പ്രവർത്തനങ്ങളാണ് നടക്കുക.
2030 ഓടെ 25% വാഹനങ്ങളും ഓട്ടോണമസ് ആകും
2030 ആകുമ്പോഴേക്കും ദുബായിലെ മൊത്തം യാത്രകളിൽ 25 ശതമാനവും ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലൂടെയാക്കി മാറ്റുമെന്ന് ആർടിഎ അറിയിച്ചു. ദുബായിൽ ഓട്ടോണമസ് ടാക്സി സർവീസുകളും സാധ്യമാക്കും. ഇതിനായി ആർടിഎയുടെ റോഡ്മാപ്പ് നിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുബായിയുടെ ‘സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി’യുടെ നിർണായക ചുവടുവെയ്പ്പിന്റെ ഭാഗമാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ നഗരങ്ങളിലൊന്നായി ദുബായ് മാറുന്നതിൻ്റെ സൂചന കൂടിയാണ് ഗതാഗത മേഖലയിലെ ഈ ദ്രുതഗതിയിലുള്ള മുന്നേറ്റം. സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദുബായ് ലോകത്തിന് തന്നെ മാതൃകയാവുകയാണ്.




Comments