അബുദാബി ∙ യുഎഇയിൽ താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് നിയമങ്ങൾ കൂടുതൽ കടുപ്പിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 50 ലക്ഷം ദിർഹം (5 മില്യൺ) വരെ പിഴ ചുമത്തും.
പ്രധാന നിയമലംഘനങ്ങളും പിഴകളും:
- അനധികൃത താമസക്കാർക്ക് സഹായം: നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, മറ്റ് സഹായങ്ങൾ നൽകുക എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം (100,000) പിഴ ഈടാക്കും.
- സംഘടിത തട്ടിപ്പുകൾ: സംഘടിത വീസ തട്ടിപ്പുകൾ, നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തുക. ഒന്നിലധികം കുറ്റവാളികളോ ശൃംഖലകളോ ഉൾപ്പെട്ട കേസുകളിൽ പിഴയ്ക്ക് പുറമെ രണ്ടു മാസം വരെ തടവും ലഭിക്കാം.
- വ്യാജരേഖകൾ: വീസ, താമസാനുമതി തുടങ്ങിയ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കും. ഇവർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം (150 മില്യൺ) വരെ പിഴയും മുൻകാലങ്ങളിൽ കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. വീസ കച്ചവടം നടത്തുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും.
- വിസിറ്റ് വീസയിൽ ജോലി: വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും.
- വീസ ഓവർസ്‌റ്റേ (വ്യക്തികൾക്ക്): വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം.




Comments