പുരസ്‌കാരം തനിക്ക് ലഭിക്കാൻ അർഹതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർച്ചയായി അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, ഇത്തവണത്തെ നൊബേൽ പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ, ഗാസ വെടിനിർത്തൽ ഉൾപ്പെടെയുള്ള ട്രംപിന്റെ നയതന്ത്ര നീക്കങ്ങൾ 2025-ലെ അവാർഡ് തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. നൊബേൽ സമ്മാനത്തിനുള്ള നാമനിർദ്ദേശങ്ങളുടെ സമയപരിധി ജനുവരി 31-ന് അവസാനിച്ചിരുന്നു.
ട്രംപ് സമാധാന നോബേലിന് തികച്ചും അർഹനാണെന്ന പരാമർശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. കെയ്റോയിൽ നടന്ന ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് പിന്നാലെയായിരുന്നു ഇത്.
ആഗോള തലത്തിൽ യുദ്ധങ്ങൾ അവസാനിപ്പിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയത്. റഷ്യ-യുക്രൈൻ സംഘർഷം, ഇസ്രയേൽ-ഹമാസ് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തീരുമാനമായി എങ്കിലും രണ്ട് യുദ്ധങ്ങളിലും പൂർണമായ ഒരു തീർപ്പുണ്ടായിട്ടില്ല. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ നീക്കങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തിലെ ഇടപെടലിലാണ് ട്രംപ് നിലവിൽ പ്രതീക്ഷ വെക്കുന്നത്. നോബേൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആദ്യഘട്ട സമാധാന പദ്ധതിയിൽ ഇരുപക്ഷവും ഒപ്പുവെച്ചതായി അവകാശപ്പെട്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. സമാധാനം സൃഷ്ടിക്കുന്നവർ അനുഗ്രഹീതർ എന്ന കമന്റോടെയായിരുന്നു ട്രംപിന്റെ പോസ്റ്റ്.
ഈ വർഷം നോബേൽ ലഭിച്ചില്ലെങ്കിൽ 2026 -ലും അദ്ദേഹത്തെ നോമിനേറ്റ് ചെയ്യാനാവും. സമാധാന പുരസ്കാരത്തിന് വേണ്ടിയുള്ള ട്രംപിന്റെ ശ്രമങ്ങൾ ഇനിയും തുടരും. സമാധാന പുരസ്കാരം കൈവിട്ട് പോയതിനാൽ ട്രംപിന്റെ തുടർന്നുള്ള നടപടികൾ ലോകം ഉറ്റുനോക്കുകയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പൂർണ വിരാമം ആവാത്തതിനാൽ ഏറെ ആശങ്കയിലാണ് ലോകം.
നോർവെയിലെ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിലുള്ള പുരസ്കാരം തീരുമാനിക്കുന്നത്. നോർവീജിയൻ പാർലമെന്റാണ് ഈ അഞ്ചംഗ കമ്മിറ്റിയെ നിയമിക്കുന്നത്. എന്നാൽ, പാർലമെന്റിന് ഈ കമ്മിറ്റിക്ക് മേൽ യാതൊരു സ്വാധീനവും ഇല്ല. സമാധാനവും അന്താരാഷ്ട്ര സൗഹാർദവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് നോബേൽ സമിതി മുൻഗണ നൽകാറുള്ളത്.




Comments