ദുബായ്: യു.എ.ഇ.യിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പോഷകാഹാര ശീലങ്ങള്‍ വളര്‍ത്തുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്
അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പായ അഡെക് (ADEK) സ്‌കൂള്‍ സമയങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും സ്‌കൂളുകളില്‍ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു കുട്ടി ഉച്ചഭക്ഷണം കൊണ്ടുവരാന്‍ മറന്നാല്‍, ഞങ്ങളുടെ ജീവനക്കാര്‍ കാന്റീനില്‍ നിന്ന് ആരോഗ്യകരമായ ലഘുഭക്ഷണമോ ഭക്ഷണമോ ഏര്‍പ്പാടാക്കുമെന്ന് ഒരു സ്വകാര്യ സ്കൂൾ അധികൃതർ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ഉച്ചഭക്ഷണം റിസപ്ഷനില്‍ ഏല്‍പ്പിക്കാവുന്നതാണ്, ഞങ്ങളുടെ ടീം അത് കുട്ടിയുടെ അടുത്ത് സുരക്ഷിതമായി എത്തിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദുബായ് മുനിസിപ്പാലിറ്റി (DM), ദുബായ് ഹെല്‍ത്ത് അതോറിറ്റി (DHA) എന്നിവയുടെ എല്ലാ ഭക്ഷണ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. സുരക്ഷ, അലര്‍ജികള്‍, സാംസ്‌കാരിക മുന്‍ഗണനകള്‍ എന്നിവക്ക് മുന്‍ഗണന നല്‍കി, ഓരോ കുട്ടിക്കും തങ്ങളെക്കൂടി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് ഭക്ഷണം വിളമ്പുന്നത്.
ഭക്ഷണം മറന്നുപോയാലുള്ള നടപടികള്‍
ഒരു GEMS എജ്യുക്കേഷന്‍ സ്‌കൂള്‍ അടുത്തിടെ പുറത്തിറക്കിയ ഒരു സര്‍ക്കുലറില്‍, കുട്ടികള്‍ ഉച്ചഭക്ഷണം മറന്നുപോയാലുള്ള നടപടിക്രമങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഭക്ഷണ സുരക്ഷക്കാണ് മുന്‍ഗണനയെന്നും എല്ലാ നടപടികളും കുട്ടികളുടെ സുരക്ഷാ ചട്ടങ്ങള്‍, KHDA, DM മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിക്കുന്നതായിരിക്കണമെന്നും സര്‍ക്കുലര്‍ ഊന്നിപ്പറയുന്നു.
‘ഭക്ഷണം കൈമാറുന്നതിന് മുമ്പ് രക്ഷിതാക്കള്‍ സ്‌കൂള്‍ റിസപ്ഷനില്‍ ഒരു അണ്ടര്‍ടേക്കിംഗ് ഫോമില്‍ ഒപ്പിടണം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ (ഉദാഹരണത്തിന്: Talabat, Noon മുതലായവ) കര്‍ശനമായി അനുവദനീയമല്ല. രക്ഷിതാക്കള്‍ നേരിട്ട് ഭക്ഷണം കൈമാറി അണ്ടര്‍ടേക്കിംഗ് ഫോമില്‍ ഒപ്പിടണം,’ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഉടന്‍ പരിഹാരം, പഠനവും ഉത്തരവാദിത്തവും
ദുബായിലെ JSS പ്രൈവറ്റ് സ്‌കൂളില്‍, ഭക്ഷണം മറന്നുപോയ കുട്ടികളെ ഉടന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍ ചിത്ര ശര്‍മ്മ പറയുന്നു, ‘രക്ഷിതാക്കളുമായി ഉടന്‍ ബന്ധപ്പെട്ട്, അവര്‍ക്ക് ആരോഗ്യപരമായ കാന്റീന്‍ ഭക്ഷണം മതിയോ, അതോ വീട്ടില്‍ നിന്ന് ഭക്ഷണം വരുന്നത് വരെ കാത്തിരിക്കണോ എന്ന് ചോദിക്കും. കാന്റീന്‍ ഭക്ഷണം മതിയെങ്കില്‍, കുട്ടിയുടെ ഭക്ഷണക്രമത്തിനനുസരിച്ചുള്ള മെനുവാണോയെന്ന് സ്‌കൂള്‍ രക്ഷിതാക്കളുമായി സംസാരിച്ച് ഉറപ്പുവരുത്തും.’
വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്തം വളര്‍ത്തുന്നതിനും സ്‌കൂള്‍ ഊന്നല്‍ നല്‍കുന്നു. ‘സ്വന്തം ഉച്ചഭക്ഷണം ഓര്‍ത്ത് വെക്കാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു,’ ശര്‍മ്മ ചൂണ്ടിക്കാട്ടി. ‘ഇത് സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതിന്റെ ഭാഗമാണ്.’
അബുദാബി സ്‌കൂളുകളിലെ പുതിയ നയം
അക്കാദമിക് ടേമിന്റെ തുടക്കത്തില്‍ അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK) പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്‌കൂളുകള്‍ ആരോഗ്യപരമായ ഭക്ഷണ നയങ്ങള്‍ കര്‍ശനമാക്കണമെന്ന് ADEK നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ സമയങ്ങളില്‍ ഫുഡ് ഡെലിവറി സേവനങ്ങള്‍ നിരോധിച്ചത് ഇതിന്റെ ഭാഗമാണ്.
അബുദബിയിലെ ചില സ്‌കൂളുകള്‍ ‘No Child Left Empty’ എന്ന പേരില്‍ ഒരു പുതിയ പ്രോട്ടോക്കോള്‍ സ്വീകരിച്ചിട്ടുണ്ട്. അബുദാബിയിലെ ദിയാഫ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡേവിഡ് ഫ്‌ലിന്റ് പറഞ്ഞു, ‘രക്ഷിതാക്കളെ ഉടന്‍ തന്നെ വിവരമറിയിക്കും. ഓരോ വിദ്യാര്‍ത്ഥിയുടെയും ഐഡി ബാഡ്ജുമായി ബന്ധിപ്പിച്ച പുതിയ ക്യാഷ്‌ലെസ് പര്‍ച്ചേസ് സംവിധാനം ഉള്ളതുകൊണ്ട്, കുട്ടികള്‍ക്ക് സ്‌കൂള്‍ കഫേയില്‍ നിന്ന് ആരോഗ്യകരമായ ഭക്ഷണം വാങ്ങാന്‍ സാധിക്കും. രക്ഷിതാക്കള്‍ക്ക് ദൂരെയിരുന്ന് തന്നെ കാര്‍ഡ് ടോപ് അപ്പ് ചെയ്യാം. ഇത് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു.’
ഫ്‌ലിന്റ് കൂട്ടിച്ചേര്‍ത്തു, ‘സ്‌കൂളിലെ ഭക്ഷണങ്ങള്‍ പോഷകഗുണമുള്ളതും സന്തുലിതവുമാണ്. വെജിറ്റേറിയന്‍, വീഗന്‍, ഗ്ലൂട്ടന്‍ ഫ്രീ ഓപ്ഷനുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപരമായ ഭക്ഷണം ഒരു നല്ല ശീലമായി മാത്രം കാണാതെ, അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.’




Comments