ലോകത്ത് ഏറ്റവും സുരക്ഷിതമായി രാത്രി സഞ്ചാരം നടത്താൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ജിസിസി രാജ്യങ്ങൾ. ലോകത്ത് ഏറ്റവും അധികം സുരക്ഷിതമായി രാത്രിയിൽ യാത്ര ചെയ്യാൻ കഴിയുന്ന ആദ്യത്തെ 10 രാജ്യങ്ങളിൽ അഞ്ചും ജിസിസി രാഷ്ട്രങ്ങളാണ്. വാഷിങ്ടണിൽ പ്രവർത്തിക്കുന്ന ഗാലപ്പ് കമ്പനിയുടെ റിപ്പോർട്ട് പ്രകാരമാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ആളുകൾക്ക് സുരക്ഷിതത്വം തോന്നുന്ന രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ താജിക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഇടംപിടിച്ചു. നാലാമതായി ഒമാൻ ആണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ആദ്യ ജിസിസി രാഷ്ട്രം.
പട്ടികയിൽ അഞ്ചാമതായി മറ്റൊരു ജിസിസി രാഷ്ട്രമായ സൗദി അറേബ്യയും ഇടം പിടിച്ചിട്ടുണ്ട്. ആറാം സ്ഥാനം ഹോങ്കോംഗിനണ്. ഏഴാമതുള്ള കുവൈത്ത് ആണ് പട്ടികയിൽ ഇടം പിടിച്ച മൂന്നാമത്തെ ജിസിസി രാജ്യം. എട്ടാം സ്ഥാനത്ത് നോർവേയാണ് ഇടംപിടിച്ചത്. ജിസിസിയിലെ മറ്റ് രണ്ട് രാജ്യങ്ങളായ ബഹ്റൈനും യുഎഇയും പട്ടികയിൽ ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
റിപ്പോർട്ട് പറയുന്നതനുസരിച്ച്, ജിസിസി രാജ്യങ്ങളിൽ രാത്രികാലങ്ങളിൽ ആളുകൾക്ക് ഉയർന്ന സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഇത് കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക് കൊണ്ടുമാത്രം ഉണ്ടാകുന്ന ഒരു പ്രവണതയല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.




Comments